എറണാകുളം: ഏലൂരിലെ ഉദ്യോഗമണ്ഡൽ ഡ്രൈവിംഗ് സ്‌കൂളിലെ പരീക്ഷാർത്ഥികൾ എളുപ്പത്തിൽ എച്ച് എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നിരീക്ഷണം ശക്തമാക്കിയതോടെ
പരിശീലകൻ കുടുങ്ങി. പിന്നാലെ ഡ്രൈവിംഗ് സ്‌കൂളിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ഉദ്യോഗസ്ഥർ. ഡ്രൈവിംഗ് ടെസ്റ്റിനിടെ മൊബൈൽ ഫോണിലൂടെ പരീക്ഷാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകിയത് കൈയ്യോടെ പിടികൂടിയതോടെയാണ് നടപടി. എച്ച് എടുക്കുമ്പോഴാണ് പരീക്ഷാർത്ഥികളെ സഹായിക്കാൻ പരിശീലകൻ ശ്രമിച്ചത്.
ടെസ്റ്റിനിടെ പരീക്ഷാർത്ഥികളുടെ പ്രകടനം സമീപത്ത് നിന്ന് മനസിലാക്കിയ പരിശീലകൻ ഓരോ വളവിലും തിരിവിലും സ്റ്റിയറിംഗ് എങ്ങോട്ട് തിരിക്കണമെന്ന് കൃത്യമായി പറഞ്ഞു കൊടുക്കുകയായിരുന്നു. മൊബൈൽ ഫോണിലൂടെ പരിശീലകൻ പറഞ്ഞ കാര്യങ്ങൾ മനസിലാക്കിയ ശേഷമാണ് പരീക്ഷാർത്ഥികൾ ഡ്രൈവ് ചെയ്തിരുന്നത്.
ഈ സ്‌കൂളിലെ പരീക്ഷാർത്ഥികൾ എളുപ്പത്തിൽ എച്ച് ഇടുന്നത് ശ്രദ്ധയിൽപ്പെട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നിരീക്ഷണം ശക്തമാക്കിയപ്പോഴാണ് പരിശീലകൻ നിർദ്ദേശം നൽകുന്നത് കണ്ടത്. ഇതോടെ സ്‌കൂളിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. നിലവിൽ സ്‌കൂളിന്റെ മേൽനോട്ടത്തിൽ നിരവധി പേർ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിച്ചിട്ടുണ്ട്. ഇവർക്കുള്ള ടെസ്റ്റ് നടത്തുന്നതിനു വേണ്ടി സമയം നൽകിയിട്ടുണ്ട്. ജനുവരി 1 മുതലാണ് സസ്‌പെൻഷന് പ്രാബല്യം നൽകിയിരിക്കുന്നത്.

