തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താന്‍ പരിശോധന വീണ്ടും തുടങ്ങാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. കോവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. എല്ലാ പൊലീസ് മേധാവികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം ഇന്നാണ് ഡിജിപി നൽകിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് വര്‍ഷമായി ആല്‍ക്കോമീറ്റര്‍ പരിശോധന നിര്‍ത്തിവച്ചിരുന്നു. നേരിട്ടുള്ള പരിശോധനകളിൽ നിന്നു പൊലീസ് വിട്ടുനിൽക്കുകയായിരുന്നു. കോവിഡ് സാഹചര്യങ്ങളിൽ അയവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രിയിലെ വാഹന പരിശോധനയും കർശനമാക്കും.
ഈ കാലയളവിൽ രാത്രി കാലങ്ങളിൽ ഇരുചക്ര വാഹന അപകടങ്ങൾ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ന് രാത്രി മുതലോ അല്ലെങ്കിൽ നാളെ മുതൽക്കോ പൊലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ വലിയ പിഴയും ഈടാക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആൽക്കോമീറ്റർ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാത്തവരുണ്ടെങ്കിൽ അവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
നേരത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് മാസ്കും സാമൂഹിക അകലവും തുടർന്ന് കൂടുതൽ ഇളവുകൾ വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പിന്നാലെയാണ് ഡിജിപിയുടെ നിർദ്ദേശം.

