Friday, December 12, 2025

18-ാമത് റഷ്യൻ ഭാഷാ-സാഹിത്യോത്സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു; ഉദ്‌ഘാടന കർമ്മം നിർവഹിച്ച് അടൂർ ഗോപാലകൃഷ്ണൻ

18-ാമത് റഷ്യൻ ഭാഷാ-സാഹിത്യോത്സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. പ്രശസ്ത സംവിധായകൻ
അടൂർ ഗോപാലകൃഷ്ണനാണ് ഉത്സവം ഉദ്ഘാടനം ചെയ്തത്. റഷ്യൻ ഭാഷയും സാഹിത്യവും ഇന്ത്യയും റഷ്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. എടപ്പള്ളി കരുണാകരമേനോനെപ്പോലുള്ള പ്രശസ്തരായ എഴുത്തുകാർ നിരവധി റഷ്യൻ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടെന്നും, അയൽ സംസ്ഥാനങ്ങളിലെ എഴുത്തുകാരെക്കാൾ മലയാളികൾക്ക് റഷ്യൻ എഴുത്തുകാർ കൂടുതൽ പരിചതരാണ് എന്നും അദ്ദേഹം പറഞ്ഞു.

റുസ്കി മിർ ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ തത്യാന ഷ്ല്യ്ച്കോവ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സമകാലീനവും ക്ലാസിക്‌ ആയതുമായ റഷ്യൻ പുസ്തകങ്ങൾ കേരളത്തിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഫൗണ്ടേഷൻ നേതൃത്വം നൽകുമെന്ന് അവർ അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി. കെ. എ. നായർ, എഴുത്തുകാരൻ കെ. വി. മോഹൻകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

റഷ്യൻ കവിയായ സെർഗെയ് യെസെനിന്റെ പേരിൽ ഓണററി കോൺസുലേറ്റ് സ്ഥാപിച്ച പതിനെട്ടാമത് യെസെനിൻ അവാർഡ്, റഷ്യൻ സാഹിത്യത്തെ വിവർത്തനങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ നൽകിയ സംഭാവനയ്‌ക്കായി സി. എസ്. സുരേഷിന് സമ്മാനിച്ചു. ഓണററി കോൺസൽ രതീഷ് സി നായർ സ്വാഗതവും, കവിത നായർ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന്റെ ഭാഗമായി സെർഗെയ് യെസെനിന്റെ കവിതകൾ വിവിധ ഭാഷകളിൽ ആലപിച്ചു. കവയിത്രി റോസ് മേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓണററി കോൺസുലേറ്റ് ഓഫ് റഷ്യയും റുസ്കി മിർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി സെമിനാറുകൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവ സഘടിപ്പിക്കും

Related Articles

Latest Articles