ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ കോർപ്പറേഷൻ്റെ പിടിപ്പ്കേട് മറയ്ക്കാൻ മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ലെന്ന് തുറന്നടിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ അഡ്വ:വി വി രാജേഷ്. കോർപ്പറേഷൻ്റെ പിടിപ്പുകേട് കാരണം നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങൾക്ക് റെയിൽവേയെയും മറ്റുള്ളവരെയും കുറ്റം പറഞ്ഞ് രക്ഷപ്പെടാനുള്ള മേയറുടെ നിലപാട് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“റെയിൽവേയുടെ സ്ഥലത്ത് ട്രയിനുകൾ കഴുകുമ്പോൾ ഉണ്ടാകുന്ന മലിന ജലം പ്രത്യേക ട്രീറ്റ്മെൻ്റ് പ്ലാൻ്റിലൂടെയാണ് പുറത്തേയ്ക്ക് പോകുന്നത്.യാത്രയവസാനിപ്പിയ്ക്കുന്ന ട്രയിനുകളിൽ നിന്ന് മാറ്റുന്ന മാലിന്യം കോൺട്രാക്ടർമാർ തന്നെ ശേഖരിച്ച് കൊണ്ട് പോവുകയാണ് പതിവ്.അതുകൊണ്ട് തന്നെ ഇപ്പോൾ അവിടെ അടിഞ്ഞു കൂടിയിരിയ്ക്കുന്ന മാലിനും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകി വരുന്നതാണ്.റെയിൽവേയുടെ മാലിന്യമാണെങ്കിൽ റെയിൽവേയുമായി യാതൊരു ബന്ധവുമില്ലാത്ത ആമയിഴഞ്ചാൻ തോട്ടിലെ മറ്റ് ഭാഗങ്ങളിൽ എങ്ങനെയാണ് മീറ്ററുകളോളം ഉയരത്തിൽ മാലിന്യം നിറഞ്ഞിരിയ്ക്കുന്നത്?
വർഷാവർഷം കോടിക്കണക്കിന് രൂപയാണ് മാലിന്യസംസ്കരണത്തിൻ്റെ പേരിൽ ചെലവഴിയ്ക്കുന്നതായി കണക്കു കാണിക്കുന്നത്. ജനങ്ങളുടെ ജീവിതത്തിന് വില കൽപ്പിക്കാത്ത ഭരണ നേതൃത്വം ഏതൊരു സമൂഹത്തിനും ബാധ്യതയാണ്.സമ്പൂർണ്ണ പരാജയമെന്ന് പല തവണ തെളിയിച്ച ഭരണ നേതൃത്വമാണ് ഇനിയും നഗരത്തെ നയിക്കുന്നതെങ്കിൽ നാട് വലിയ വില നല്കേണ്ടി വരും.”- വിവി രാജേഷ് പറഞ്ഞു.

