ദില്ലി : അനധികൃത വാതുവയ്പ് ശൃംഖലകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടകയിലെ ചിത്രദുർഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കെ.സി.വീരേന്ദ്ര പപ്പി അറസ്റ്റിലായ സംഭവത്തിൽ തെളിഞ്ഞത് രാജ്യാന്തര വാതുവയ്പ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
റെയ്ഡിൽ എംഎൽഎയുടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 12 കോടി രൂപയും ഒരു കോടി രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തു. ഇതിന് പുറമെ, 6 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ, 10 കിലോ വെള്ളി വസ്തുക്കൾ, നാല് ആഡംബര വാഹനങ്ങൾ എന്നിവയും ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്. സിക്കിം, കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലായി ഓഗസ്റ്റ് 22, 23 തീയതികളിലാണ് വ്യാപകമായ പരിശോധന നടന്നത്.
ഗോവയിലെ പ്രമുഖ കാസിനോകളായ ‘പപ്പീസ് കാസിനോ ഗോൾഡ്’, ‘ഓഷ്യൻ റിവേഴ്സ് കാസിനോ’, ‘പപ്പീസ് കാസിനോ പ്രൈഡ്’, ‘ഓഷ്യൻ 7 കാസിനോ’, ‘ബിഗ് ഡാഡി കാസിനോ’ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും റെയ്ഡ്. ദുബായിലെ വാതുവയ്പ് കേന്ദ്രങ്ങളും ഉൾപ്പെടുന്ന ഒരു വലിയ അന്താരാഷ്ട്ര വാതുവയ്പ് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി ഇ.ഡി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
‘കിങ്567’, ‘രാജ567’ എന്നീ പേരുകളിലുള്ള രണ്ട് വാതുവയ്പ് വെബ്സൈറ്റുകൾ വീരേന്ദ്ര പപ്പിയാണ് നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ സഹോദരൻ നാഗരാജിന് ദുബായിൽ ഗെയ്മിങ്, കോൾ സെന്റർ സർവീസ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളുണ്ടെന്നും കണ്ടെത്തി. തുടർന്ന്, ചോദ്യം ചെയ്യലിനായി നാഗരാജിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു.

