Sunday, December 14, 2025

സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ് ! പ്രതി അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശി കുടിയേറ്റക്കാരൻ !! അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ വീട്ടിനുള്ളില്‍ കടന്നുകയറി കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ. മുംബൈ കോടതിയുടേതാണ് നടപടി. അതേസമയം പ്രതി ഷരീഫുല്‍ ഇസ്ലാം ഷഹസാദ് അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് വിവരം. മുഹമ്മദ് സജാദ്, വിജയ് ദാസ് തുടങ്ങിയ പേരുകളില്‍ ഒളിച്ച് താമസിച്ചിരുന്ന ഇയാളെ താനെയില്‍ നിന്നാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു. പിന്നീട് താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി കുറഞ്ഞതോടെ മോഷണം നടത്താന്‍ പദ്ധതിയിടുകയായിരുന്നുവെന്നും സെയ്ഫ് അലി ഖാന്റെ വീടാണ് എന്നറിയാതെയാണ് ബാന്ദ്രയിലെ വീട്ടില്‍ കയറിയതെന്നും ഇയാള്‍ പോലീസിന്‍ മൊഴി നല്‍കിയിട്ടുണ്ട്.

എ.സി. ദ്വാരം വഴിയാണ് വീട്ടിനുള്ളിലേക്ക് കടന്നതെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. പ്രതിയെ സെയ്ഫ് അലി ഖാന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢില്‍നിന്ന് ഒരാളെ പോലീസ് പിടികൂടിയിരുന്നു. മുംബൈ പോലീസ് അയച്ച ഫോട്ടോയുമായി സാമ്യമുള്ളതിനെത്തുടര്‍ന്നാണ് ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തത്. എന്നാലിയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പിന്നീട് തെളിഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒരു അജ്ഞാതന്‍ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി അക്രമി അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് നട്ടെല്ലിന് സമീപം കുടുങ്ങിയ കത്തി നീക്കം ചെയ്തത്.വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീടിനകത്ത് കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Related Articles

Latest Articles