തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാനതാരമായ പി.ആർ.ശ്രീജേഷിനെ സർക്കാർ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
പി.ആർ.ശ്രീജേഷിനു സംസ്ഥാന സർക്കാർ നൽകുന്ന സ്വീകരണം മന്ത്രിമാരുടെ ഈഗോ ക്ലാഷിനെ തുടർന്നു മാറ്റിവയ്ക്കേണ്ടി വന്നത് കായിക രംഗത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുറന്നടിച്ചു.
കായിക വകുപ്പാണോ വിദ്യാഭ്യാസ വകുപ്പാണോ സ്വീകരണം നൽകേണ്ടതെന്ന തർക്കം സർക്കാരിന്റെ കൂട്ടുത്തരവാദിത്തമില്ലായ്മയും വീഴ്ചയുമാണ്. രാജ്യത്തിനായി 2 ഒളിംപിക് മെഡൽ നേടിയ കായിക താരത്തെ വ്യക്തിപരമായി അവഹേളിക്കുക കൂടിയാണ് ചെയ്തതെന്നും വി ഡി സതീശൻ പറയുന്നു. അതേസമയം, മന്ത്രിമാർ തമ്മിലുള്ള തർക്കവും ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ട് ചടങ്ങു മാറ്റി വച്ചതുമൊന്നും അറിയാതെ ശ്രീജേഷും കുടുംബവും സ്വീകരണ ചടങ്ങിന് തിരുവനന്തപുരത്തെത്തി. രാജ്യം ആദരിക്കുന്ന ഹോക്കി താരത്തോട് എന്തു മര്യാദയാണു സർക്കാർ കാട്ടിയത് ? ജന്മനാട്ടിൽ ശ്രീജേഷ് നേരിട്ട അപമാനത്തിനു മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും വി ഡി സതീശൻ തുറന്നടിച്ചു. കൂടാതെ ഇനി ഒരു കായികതാരത്തിനും ഇത്തരം അവസ്ഥ ഉണ്ടാകരുതെന്നും അഭിമാന താരങ്ങളെ അപമാനിക്കാതിരിക്കാനെങ്കിലും സർക്കാർ ശ്രദ്ധിക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

