തിരുവനന്തപുരം: പേട്ടയിൽ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കടത്തികൊണ്ടുപോയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അർദ്ധരാത്രിയോടെയായിരുന്നു കുട്ടിയെ തട്ടികൊണ്ടുപോയത്. ഹൈദാരാബാദ് എൽ പി നഗർ സ്വദേശികളാണ് ഇവർ. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ് രണ്ടരവയസുകാരി. റെയിൽവേ സ്റ്റേഷന് സമീപമാണ് ഇവരുടെ താമസം. രാത്രി സഹോദരങ്ങൾക്കൊപ്പമാണ് പെൺകുട്ടി ഉറങ്ങാൻ കിടന്നത്. എന്നാൽ പിന്നീട് നോക്കിയപ്പോൾ പെൺകുട്ടിയെ കാണാതെയാവുകയായിരുന്നു.
പരിസരത്ത് കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. രാത്രി ആക്ടീവ സ്‌കൂട്ടർ സ്ഥലത്ത് എത്തിയതായി ദമ്പതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടരവയസുകാരിയുൾപ്പെടെ നാല് കുട്ടികളാണ് ദമ്പതികൾക്കുള്ളത്.
കുട്ടിയ്ക്കായി നഗരത്തിൽ പോലീസ് ഊർജ്ജിത അന്വേഷണമാണ് നടത്തുന്നത്. ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിവരികയാണ്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

