ലളിത്പുര്‍ : നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ ഭക്ഷിച്ച നിലയിൽ. നാട്ടുകാർ നായ്ക്കളെ ഓടിച്ചപ്പോഴേക്കും മൃതദേഹം ഭാഗികമായി ഭക്ഷിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ലളിത്പുര്‍ മെഡിക്കല്‍ കോളേജിലാണ് ഇന്നലെ നടുക്കുന്ന സംഭവമുണ്ടായത്. വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് പിന്നീട് മരിക്കുകയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ മൃതദേഹമാണ് പിന്നീട് തെരുവ് നായകൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി ഒമ്പതിനാണ് ലളിത്പുര്‍ മെഡിക്കല്‍ കോളേജിലെ ജില്ലാ വനിതാ ആശുപത്രിയില്‍ കുട്ടി ജനിച്ചത്. ശരീരഭാരം കുറവായിരുന്ന കുട്ടിയെ അസുഖങ്ങള്‍ കാരണം സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയിരുന്നു ജന്മനാ വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ തല ശരിയായി വികസിച്ചിരുന്നില്ല. നട്ടെല്ലും ഉണ്ടായിരുന്നില്ല. 1.3 കിലോഗ്രാം മാത്രമായിരുന്നു ഭാരം. എസ്എന്‍സിയുവിലേക്ക് മാറ്റുമ്പോള്‍ ജീവനുണ്ടായിരുന്ന കുട്ടി അന്ന് വൈകുന്നേരത്തോടെ മരിച്ചു. പിന്നാലെ ആശുപത്രി അധികൃതർ മൃതശരീരം കുട്ടിയുടെ ബന്ധുക്കള്‍ക്ക് കൈമാറി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതശരീരം തെരുവുനായ്കള്‍ ഭക്ഷിച്ചെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. കുട്ടിയുടെ തലയില്ലാത്ത ശരീരം മാത്രമാണ് ബാക്കിയായത്. കുട്ടിയുടെ ബന്ധുക്കള്‍ ശരീരം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വലിച്ചെറിയുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ ആരോപിക്കുന്നത്. കുട്ടിയുടെ അമ്മായി മൃതശരീരം ഒപ്പിട്ടുവാങ്ങിയതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.ആശുപത്രിയുടെ ടാഗ് ഉണ്ടായിരുന്നതിനാലാണ് കുഞ്ഞിനെ തിരിച്ചറിയാനായത്.

