മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടനും സംവിധായകനുമായ മേജർ രവി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മോഹന്‍ലാല്‍ ചിത്രം പൂര്‍ണമായി കണ്ടിരുന്നില്ലെന്നും സിനിമയിലെ വിവാദ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ചിത്രത്തിൻറെ സംവിധായകൻ പൃഥ്വിരാജിനെതിരെ രൂക്ഷവിമർശനവും അദ്ദേഹം ഉന്നയിച്ചു. എമ്പുരാനെ പോലൊരു ചിത്രമെടുക്കുമ്പോൾ ജനവികാരം കണക്കിലെടുത്തുവേണം പൃഥ്വിരാജ് സിനിമ ഇറക്കേണ്ടിയിരുന്നതെന്നും മറിച്ച് സ്വന്തം വികാരം കണക്കിലെടുക്കേണ്ടിയിരുന്നില്ലെന്നും മേജർ രവി പറഞ്ഞു.
“ആദ്യദിനം മോഹൻലാലും താനും ഒരുമിച്ചാണ് സിനിമ കണ്ടത്. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹന്‍ലാലിന് മാനസികമായി വളരെയധികം വിഷമമുണ്ട്. വിവാദങ്ങളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഒരു ക്ഷമാപണം എഴുതി തയ്യാറാക്കിയിട്ടുണ്ട്, അത് പക്ഷേ എവിടെയും പങ്കുവെച്ചതായി അറിയില്ല. മോഹന്‍ലാല്‍ ഒരു തവണ കഥ കേട്ടുകഴിഞ്ഞ് നല്ലതെന്ന് തോന്നിയാല്‍ പിന്നീട് ഒരിക്കലും അതില്‍ ഇടപെടാറില്ല. കീര്‍ത്തിചക്രപോലും അദ്ദേഹം മുഴുവന്‍ സിനിമ പൂര്‍ണമായി കണ്ടിട്ടില്ല. അതുകൊണ്ട് മോഹന്‍ലാല്‍ പൂര്‍ണമായി കണ്ടിട്ടാണ് എമ്പുരാന്‍ പുറത്തിറക്കിയതെന്ന് പറയരുത്.
ഗുജറാത്ത് കലാപത്തെ വളരെ ഏകപക്ഷീയമായാണ് അവതരിപ്പിച്ചത് . ആ കലാപം എങ്ങനെ തുടങ്ങിയെന്ന വിഷയങ്ങള്‍ കൂടി കാണിക്കേണ്ടത് എഴുത്തുകാരനെന്ന നിലയില്‍ മുരളി ഗോപിക്ക് ഉത്തരവാദിത്വമുണ്ടായിരുന്നു. മുസ്ലീങ്ങളെ കൊല്ലുന്ന ഹിന്ദുക്കള്‍ എന്ന് ചിത്രീകരിച്ചത് വര്‍ഗീയതയാണ്.”- മേജർ രവി പറഞ്ഞു.

