കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള ദൗത്യവുമായി ബന്ധപ്പെട്ട് ആക്ഷൻ പ്ലാൻ മുന്നോട്ട് വച്ച് കര, നാവികസേനകൾ. പ്രഥമ പരിഗണന ട്രക്ക് പുറത്തെടുക്കുക എന്നതിനല്ലെന്നും അർജുനെ കണ്ടെത്തുന്നതിനാണെന്നും സൈന്യം വ്യക്തമാക്കി. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് പരിശോധിക്കും. ശേഷമാകും ട്രക്കിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങളിലേക്ക് കടക്കുക.
സ്കൂബാ ഡൈവേഴ്സ് താഴേക്ക് ഇറങ്ങി ട്രക്കിൻമേൽ കൊളുത്ത് ഇട്ട് ഉറപ്പിച്ച ശേഷം ക്രെയിൻ ഉപയോഗിച്ച് ട്രക്ക് ഉയർത്തണം. ഇതിനുള്ള പ്ലാറ്റ്‌ഫോം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നാളത്തെ കാലാവസ്ഥ അനുസരിച്ച് ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് അന്തിമ പ്ലാൻ നടപ്പിലാക്കാനാണ് തീരുമാനം. സ്ഥലത്തേക്ക് ഡ്രോണുകൾ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ നാളെ എത്തിക്കും. മണ്ണിടിച്ചിൽ മൂലം രൂപപ്പെട്ട നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെ 15 മീറ്റർ താഴ്ചയിലാണ് അർജുന്‍റെ ട്രക്ക് ഉള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

