ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ നിഗംബോധ് ഘാട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപത് ദ്രൗപദി മുർമുവും പ്രധാനമന്ത്രി മോദിയും മൻമോഹൻസിംഗിന് അന്തിമോപചാരമർപ്പിച്ചു. മൻമോഹൻ അമർ രഹേ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ മുൻപ്രധാനമന്ത്രിക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്.
രാവിലെ എഐസിസി ആസ്ഥാനത്ത പൊതുദർശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. കോണ്‍ഗ്രസ് അധ്യദ്ധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, സംസ്ഥാന തല നേതാക്കൾ തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു.
വെള്ളിയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ മൻമോഹൻ സിംഗിന്റെ സ്മാരകത്തിനായി സർക്കാർ സ്ഥലം അനുവദിക്കുമെന്ന് അറിയിച്ചു.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, മുൻ അഫ്ഗാൻ പ്രസിഡൻ്റ് ഹമീദ് കർസായി, മാലിദ്വീപ് മുൻ പ്രസിഡൻ്റ് മുഹമ്മദ് നഷീദ് തുടങ്ങിയ നിരവധി ലോകനേതാക്കൾ മുൻപ്രധാനമന്ത്രിക്ക് അനുശോചനം രേഖപ്പെടുത്തി.

