ബെര്‍ലിന്‍ : ജര്‍മനിയില്‍ ശിശുസംരക്ഷണവകുപ്പിന്റെ സംരക്ഷണയിലുള്ള ഇന്ത്യന്‍വംശജയായ കുഞ്ഞ് അരിഹ ഷായെ വിട്ടു കിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം ജര്‍മന്‍ കോടതി തള്ളിക്കളഞ്ഞു. കുഞ്ഞിനേറ്റ പരിക്ക് ആകസ്മികമാണെന്ന മാതാപിതാക്കളുടെ വാദം തള്ളിക്കൊണ്ടാണ് കോടതി ഇവരുടെ കുട്ടിയെ വിട്ടുകൊടുക്കാനുള്ള ഹർജി തള്ളിക്കളഞ്ഞത്. കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് കോടതിയുടെ വാദം. രണ്ടര വയസ് പ്രായമുള്ള അരിഹാ ഷായെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവരാണ് ബെര്‍ലിനിലെ പാങ്കോവ് കോടതിയെ സമീപിച്ചത്.
2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ഹോമിലാണ് കുഞ്ഞ് കഴിയുന്നത്. കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് അധികൃതര്‍ കുട്ടിയെ കസ്റ്റഡിയിലെടുത്തത്.
2018-ലാണ് ഐ ടി പ്രൊഫഷണലുകളായ ഭാവേഷ് ഷായും ഭാര്യ ധാരയും മുംബൈയില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥം ജർമ്മനിയിലേക്ക് പറക്കുന്നത്. ജര്‍മനിയില്‍ താമസിച്ചുവരുന്നതിനിടെയാണ് അരിഹ ജനിച്ചു . ജീവിതം പ്രശ്നങ്ങൾ ഒന്നുമില്ലാതെ മുന്നോട്ടുപോകുന്നതിനിടെയാണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വഴുതി വീണ് അരിഹ ഷായുടെ സ്വകാര്യ ഭാഗത്ത് ചെറിയ പരിക്കേറ്റത്. ധാരയും ഭാവേഷും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ട് പോകുകയും ചികിത്സ നല്‍കുകയും ചെയ്തു. ഇതിനിടെ ഇരുവരേയും ആശുപത്രി അധികൃതര്‍ വിളിപ്പിച്ചു. കുട്ടിയുടെ മുറിവുകള്‍ പരിശോധിച്ചപ്പോള്‍ ലൈംഗികാതിക്രമം നടന്നതായി സൂചനകളുണ്ടെന്നായിരുന്നു ആശുപത്രി അധികൃതരുടെ റിപ്പോർട്ട്. മുത്തശ്ശി ഒപ്പമുണ്ടായിരുന്നപ്പോഴാണ് കുട്ടിക്ക് ആകസ്മികമായി പരിക്കേറ്റതെന്ന് മാതാപിതാക്കള്‍ വാദിച്ചെങ്കിലും കുട്ടിക്കുണ്ടായ പരിക്ക് സംബന്ധിച്ച് ഡോക്ടര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ഇതോടെ അരിഹയെ ജര്‍മനിയിലെ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഏഴ് മാസം മാത്രമായിരുന്നു അപ്പോൾ കുഞ്ഞിന് പ്രായം. ജര്‍മന്‍ നിയമം അനുസരിച്ച് കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ വീടുകളില്‍ അക്രമത്തിനിരയായാല്‍ ഉടനടി ബന്ധപ്പെട്ട വകുപ്പുകള്‍ കുഞ്ഞുങ്ങളെ ഏറ്റെടുക്കും. അരിഹയുടെ വിഷയത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയെന്ന കുറ്റം ചുമത്തി ജര്‍മന്‍ പോലീസ് അന്വേഷണവും ആരംഭിച്ചു. വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് മാതാപിതാക്കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റം ഒഴിവാക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പരിക്കുകള്‍ക്ക് ഉത്തരവാദി ദമ്പതികളാണോ എന്ന് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ക്രിമിനല്‍ കുറ്റങ്ങള്‍ ഉപേക്ഷിച്ചതെന്നും കുട്ടിയുടെ സുരക്ഷ സംബന്ധിച്ച ചട്ട ലംഘനം നടന്നെന്നുമാണ് അധികൃതര്‍ ഇപ്പോൾ പറയുന്നത്.
ഇതിനിടെ കുടുംബ കോടതി മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവര്‍ക്ക് രണ്ടാഴ്ചയില്‍ ഒരിക്കല്‍ കുഞ്ഞിനെ കാണാന്‍ അനുമതി നല്‍കി. പിന്നീട് കുഞ്ഞിന്റെ പൂര്‍ണ്ണ സംരക്ഷണം കൈമാറണം എന്നാവശ്യപ്പെട്ട് ധാര നല്‍കിയ ഹര്‍ജിയാണിപ്പോള്‍ ജര്‍മന്‍ കോടതി തള്ളിയത്. കുഞ്ഞിന്റെ പരിക്ക് ആകസ്മികമായി ഉള്ളതല്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
കുട്ടിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ജര്‍മനിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി., കോണ്‍ഗ്രസ്, സി.പി.എം., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെ 19 പാര്‍ട്ടികളില്‍നിന്നുള്ള 59 എം.പി.മാരുടെ സംഘം ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കെര്‍മന് കത്തയക്കുകയും ചെയ്തു.

