കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സ്വപ്നയെ അറസ്റ്റു ചെയ്യാത്തതിൽ ഇ.ഡിയോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സംഭവത്തിൽ സജീവമായ പങ്കാളിത്തം സ്വപ്‌നയ്ക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശിവശങ്കറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം
ശിവശങ്കറിന് ജാമ്യം നിഷേധിക്കുന്നത് മുഖ്യമന്ത്രിയ്ക്കു മേലും സര്‍ക്കാരിലും സ്വാധീനമുള്ളതിനാലാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ സ്വാധീനമുള്ള വ്യക്തി കേസിലെ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ലൈഫ് മിഷന്‍ കേസില്‍ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്‌ന സുരേഷെന്നും എന്നും സ്വപ്‌നയുടെ അറസ്റ്റു വൈകുന്നത് ആശങ്കാജനകമാണെന്നും മുൻനിർത്തി കോടതി ഇ.ഡിയെ വിമര്‍ശിച്ചു. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റു ചെയ്ത സന്തോഷ് ഈപ്പന്റെ ജാമ്യത്തിനു ശേഷം ഈ കേസില്‍ മറ്റു പ്രതികളെ ഇ.ഡി. അറസ്റ്റു ചെയ്തിരുന്നില്ല. ഇക്കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതി വിമര്‍ശനത്തിന് നിയമപരമായി ഇ.ഡി ഉത്തരം നല്‍കേണ്ടി വരും.

