കൊച്ചി : കോതമംഗലത്ത് ആറു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുർമന്ത്രവാദവുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു കോതമംഗലം സ്വദേശിയായ മന്ത്രവാദി നൗഷാദിന്റെ സ്വാധീനത്തിലല്ല കൊലപാതകം നടന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. സ്വന്തം കുട്ടി അല്ലാത്തതിനാൽ ഒഴിവാക്കാൻ തന്നെയായിരുന്നു രണ്ടാനമ്മയായ അനീഷ കൃത്യം നടത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.കോതമംഗലം സ്വദേശിയായ മന്ത്രവാദി നൗഷാദും കുട്ടിയെ കൊലപ്പെടുത്തിയ രണ്ടാനമ്മയും തമ്മില്‍ ബന്ധമുണ്ടെന്ന സംശയമാണ് ദുർമന്ത്രവാദത്തിന്റെ ഭാഗമായുള്ള കൊലപാതമെന്ന നിഗമനത്തിലേക്ക് നയിച്ചത്.
നൗഷാദിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബാധ ഒഴിപ്പിക്കാൻ എന്ന പേരിലായിരുന്നു അനീഷയുമായി നൗഷാദ് ബന്ധം സ്ഥാപിച്ചത്. എന്നാൽ കുട്ടിയെ കൊലപ്പെടുത്തിയതിൽ ഇയാളുടെ ഇടപെടലില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു .. അനീഷയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഉച്ചയോടെ പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച രാവിലെയാണ് കോതമംഗലം നെല്ലിക്കുഴിയിൽ അതിഥി തൊഴിലാളിയുടെ ആറ് വയസ്സുള്ള മകൾ മുസ്‌ക്കാനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് ഉത്തർപ്രദേശുകാരനായ അജാസ് ഖാനും രണ്ടാനമ്മയും സഹോദരിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തലേന്ന് രാത്രിയിൽ പിതാവ് പുറത്തുപോയ സമയത്ത് രണ്ടാനമ്മ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

