ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ വിവാദത്തില്‍ പരിഹാരക്രിയയ്ക്കായി ദേവസ്വം ബോർഡിന് കത്ത് നൽകി തന്ത്രി. ദേവന് നിവേദിക്കുന്നതിന് മുമ്പ് ദേവസ്വംമന്ത്രിക്ക് സദ്യ വിളമ്പിയത് കടുത്ത ആചാരലംഘനം തന്നെയാണെന്നാണ് തന്ത്രി കത്തിൽ വ്യക്തമാക്കുന്നത്. ഉടൻ തന്നെ പരിഹാരക്രിയ ചെയ്യണമെന്നും തന്ത്രികത്തിൽ ആവശ്യപ്പെടുന്നു.
അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവൻ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റൻറ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെ ദേവന് മുന്നിൽ ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പരസ്യമായി ചെയ്യണമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 11 പറ അരിയുടെ സദ്യ വയ്ക്കണം. തിടപ്പള്ളിയിൽ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും പാകംചെയ്യണം. സദ്യ ദേവന് സമർപ്പിച്ച ശേഷം എല്ലാവർക്കും വിളമ്പണം. ഇത്തരം ഒരു അബദ്ധം പറ്റില്ലെന്ന് സത്യം ചെയ്യണം എന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് അയച്ച കത്തിൽ പറയുന്നു.

