പാകിസ്ഥാൻ മുൻ പട്ടാള മേധാവി മുഷാറഫിന് കാർഗിൽ ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് ബലിദാനികളായ ഭാരത സൈനികരെ അപമാനിക്കാൻ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ട് 13 ബാങ്ക് ജീവനക്കാർക്കെതിരെ നടപടി. ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി അടക്കമുള്ള യൂണിയൻ ഭാരവാഹികൾക്കാണ് ബാങ്ക് മാനേജ്മെന്റ് ചാർജ് ഷീറ്റ് നൽകിയത്.
വിഷയത്തിൽ സൈനിക സംഘടനയായ അനന്തപുരി സോൾജിയേഴ്‌സ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. അതേസമയം ജീവനക്കാർക്കെതിരെ എടുത്ത നടപടിയിൽ പ്രതിഷേധിച്ച് യൂണിയൻ ഓഗസ്റ്റ് 28 ആം തീയതി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
എഐബിഇഎ എന്ന സംഘടനയുടെ അഫിലിയേറ്റഡ് സംഘടനയായ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ ആണ് ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഷാറഫിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ തീരുമാനിച്ചിരുന്നത്. വാർത്ത തത്വമയി പുറംലോകത്തെ അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു. ബിജെപി സമ്മേളനവേദിയിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. ഇതേത്തുടർന്ന് സംഘടന ശ്രദ്ധാഞ്ജലി ലിസ്റ്റിൽ നിന്ന് മുഷാറഫിനെ ഒഴിവാക്കിയിരുന്നു.

