തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം മേൽപ്പാലത്തിൽ ചോരക്കുഞ്ഞിന്‍റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി പോലീസ്. കണ്ടെത്തിയിരിക്കുന്നത് മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണെന്നു തൃശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പോലീസിനെ അറിയിച്ചു. സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട് എങ്കിലും കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ചതാരാണെന്നു കണ്ടെത്താനായിട്ടില്ല. പ്രസവം ആശുപത്രിയിൽ നടന്നതാണെന്നാണു പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ മൃതദേഹത്തിൽനിന്നു കണ്ടെത്തിയ ബാൻഡേജും കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ചിരുന്ന തുണിയും ആശുപത്രിയിലേതാണെന്നു ഡോക്ടർമാർ പറഞ്ഞു.
ഇന്ന് രാവിലെ എട്ടേ മുക്കാലോടെയാണ്, ഒന്നാം പ്ലാറ്റ്‌ഫോമിനെയും രണ്ടാം പ്ലാറ്റ്‌ഫോമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന്‍റെ ലിഫ്റ്റിന് ഒരു വശത്തായി ശുചീകരണ തൊഴിലാളി ബാഗ് കണ്ടെത്തിയത്. തുടർന്ന് ഇവർ ആർപിഎഫ് ഉദ്യോഗസ്ഥയെ വിവരം ധരിപ്പിച്ചു. ഉദ്യോഗസ്ഥയുടെ നിർദേശപ്രകാരം ബാഗ് തുറന്നു നോക്കിയപ്പോഴാണു പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.റെയിൽവേ പൊലീസ് സ്ഥലത്തെത്തി മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

