ഇംഗ്ലീഷ് ഇതിഹാസ പേസർ ജെയിംസ് ആന്‍ഡേഴ്സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലൈ 10 ന് വെസ്റ്റിൻഡീസിനെതിരെ ലോർഡ്‌സിൽ വച്ച് നടക്കുന്ന ടെസ്റ്റാകും താരത്തിന്റെ അവസാന മത്സരം. യുവതലമുറക്ക് അവസരം നല്‍കാനായി വിരമിക്കണമെന്ന കോച്ച് ബ്രെണ്ടന്‍ മക്കല്ലത്തിന്‍റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ആന്‍ഡേഴ്സണ്‍ വിരമിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ഏക പേസ് ബൗളറാണ് ആന്‍ഡേഴ്സണ്‍. വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്താണ് താരം.187 ടെസ്റ്റില്‍ 700 വിക്കറ്റുള്ള ആന്‍ഡേഴ്സണ്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റ് വീഴ്ത്താനായാൽ 708 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഷെയ്ന്‍ വോണിനെ മറികടന്ന് രണ്ടാം സ്വന്തമാക്കാം. മുത്തയ്യ മുരളീധരന്‍റെ 800 വിക്കറ്റ് നേട്ടത്തിലെത്തുക എന്ന സ്വപ്നം ബാക്കിയാക്കിയാവും ആന്‍ഡേഴ്സണ്‍ പടിയിറങ്ങുക.
ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുമ്പോള്‍ ആന്‍ഡേഴ്സണ് 42 വയസാവും.
ദീര്‍ഘകാലം ആന്‍ഡേഴ്സന്‍റെ ബൗളിംഗ് പങ്കാളിയായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡ് കഴിഞ്ഞ വര്‍ഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

