കൊച്ചി : കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസയെയും കണ്ടെയ്‌നറുകളെയും കടലില്‍നിന്ന് ഉടന്‍ നീക്കംചെയ്യുമെന്ന് ഷിപ്പിങ് മന്ത്രാലയം. കപ്പലില്‍ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ പന്ത്രണ്ട് കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡും ഒരെണ്ണത്തില്‍ റബ്ബർ രാസവസ്തുക്കളും ആണ് ഉള്ളത്. കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകളിൽ അഞ്ച് കണ്ടെയ്‌നറുകൾ കടലില്‍ പതിച്ചത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണ് ഉള്ളതെന്ന് ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.
കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കുന്നതിനും കപ്പല്‍ അവിടെനിന്ന് മാറ്റുന്നതിനുമായി മുംബൈയില്‍ നിന്നും, ആവശ്യംവന്നാല്‍ വിദേശത്തുനിന്നും ഏജന്‍സികളുടെ സഹായം തേടും. ജൂലൈ മൂന്നാം തീയതിക്കുള്ളില്‍ കപ്പലും കണ്ടെയ്‌നറുകളും പൂര്‍ണമായി നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
പാരിസ്ഥിതിക ആഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ കപ്പലിലെ ഇന്ധനം നീക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. ഇതിനായി മുംബൈയില്‍നിന്ന് വിദഗ്ധസംഘം എത്തും. അപകടത്തില്‍പ്പെട്ട കപ്പലിന്റെ അവശിഷ്ടങ്ങള്‍ എത്രയുംപെട്ടെന്ന് കടലില്‍നിന്ന് നീക്കംചെയ്യും. കപ്പലിലെ ഇന്ധനം നീക്കംചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം നല്‍കുന്നത്. പിന്നാലെ കപ്പലിലെ കണ്ടെയ്‌നറുകളും ശേഷം അപകടത്തില്‍പ്പെട്ട കപ്പലും പൂര്‍ണമായും നീക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

