തിരുവനന്തപുരം: നൊബേൽ സമ്മാന ജേതാവും അമേരിക്കയിലെ കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയുടെ മുൻ പ്രസിഡന്റുമായിരുന്ന പ്രൊഫസർ ജെയിംസ് വാട്സന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ബിആര്‍ഐസി-ആര്‍ജിസിബി) ശാസ്ത്ര സമൂഹം.
ഡിഎന്‍എയുടെ ഘടന കണ്ടെത്തിയതിലൂടെ ശാസ്ത്രത്തിൽ ഏറ്റവും നിർണ്ണായകമായ മുന്നേറ്റങ്ങളിലൊന്നാണ് ഡോ. വാട്സൺ നടത്തിയതെന്ന് ആര്‍ജിസിബി ഡയറക്ടർ (അഡീഷണൽ ചാർജ്) ഡോ. ടി. ആർ. സന്തോഷ് കുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നടന്ന ബയോടെക്നോളജി വിപ്ലവത്തിന് അടിത്തറ പാകിയത് ഈ നേട്ടമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
ആര്‍ജിസിബി സ്ഥാപക ഡയറക്ടര്‍, പരേതനായ പ്രൊഫ. എം. ആർ. ദാസിന്റെ കാലത്ത്, 1999 ജനുവരി 10-11 തീയതികളിൽ ഡോ. വാട്സൺ തിരുവനന്തപുരത്തെ ആര്‍ജിസിബി കേന്ദ്രം സന്ദർശിക്കുകയും അദ്ധ്യാപകരുമായും വിദ്യാർത്ഥികളുമായും സംവദിക്കുകയും ചെയ്തിരുന്നു. “ഡിഎന്‍എ ഘടനയുടെ ക്ലാസിക് കണ്ടുപിടുത്തത്തിന്റെ പ്രത്യാഘാതങ്ങളും ഡിഎന്‍എയുടെ ഭാഷയിൽ നിന്ന് തുടങ്ങുന്ന ജൈവ വിവര കൈമാറ്റത്തിന്റെ പ്രാധാന്യവും” എന്ന വിഷയത്തിൽ പ്രഭാഷണവും അദ്ദേഹം അന്ന് നടത്തിയിരുന്നു.

