Tuesday, December 23, 2025

കളിയിക്കാവിളയില്‍ ക്വാറി ഉടമയുടെ കൊലപാതകം !കുറ്റം സമ്മതിച്ചിട്ടും പോലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതിയുടെ മൊഴി ! പ്രതിയുമായി തമിഴ്‌നാട് പോലീസ് സംഘം കേരളത്തിലെത്തി

തിരുവനന്തപുരം : കളിയിക്കാവിളയില്‍ ക്വാറി ഉടമയായ ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ ആശയക്കുഴപ്പത്തിലാക്കി പ്രതിയുടെ മൊഴി. കേസിൽ അറസ്റ്റിലായ പ്രതി അമ്പിളി എന്ന സജികുമാർ കുറ്റം സമ്മതിച്ചെങ്കിലും ഇയാളുടെ മൊഴികള്‍ ഏറെ പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്നാണ് പോലീസ് പറയുന്നത്. ശാരീരികമായി അവശനായ ഇയാൾക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്താനാവുമോയെന്നും പോലീസ് സംശയിക്കുന്നു. നേരത്തെ ഗുണ്ടയായിരുന്ന അമ്പിളി കൊല്ലപ്പെട്ട ദീപുവിന്റെ വീടിന് സമീപം ആക്രിക്കച്ചവടം നടത്തിവരികയായിരുന്നു. ഇയാള്‍ മുമ്പ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായിട്ടുണ്ട്. അതേസമയം, ശാരീരികമായി അവശനായിരുന്ന അമ്പിളിക്ക് ദീപു പലതവണ പണം നല്‍കി സഹായിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി പ്രതിയുമായി തമിഴ്‌നാട് പോലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട് .

തെര്‍മോക്കോള്‍ കട്ടര്‍ കഴുത്തില്‍ കുത്തിയിറക്കി ബലം പ്രയോഗിച്ച് മുകളിലേക്ക് വലിച്ചുകീറിയാണ് കൊലനടത്തിയത് എന്നാണ് അമ്പിളിയുടെ മൊഴി. താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍, ശാരീരികമായി അവശതകളുള്ള പ്രായമേറിയ പ്രതിക്ക് ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യാനാകുമോ എന്നതാണ് പോലീസിനെ കുഴപ്പിക്കുന്ന ചോദ്യം.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് കളിയിക്കാവിളയിലെ റോഡരികില്‍ കാറിനുള്ളില്‍ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46)വിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. കൃത്യം നടന്ന കാറില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പിളി പിടിയിലായത്.

Related Articles

Latest Articles