കോഴിക്കോട്: കോഴിക്കോട് മുക്കം അഗസ്ത്യമലയിലെ മാർക്കറ്റിൽ പഴയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. പഴകിയ പുഴുവരിച്ച മത്സ്യമാണ് പിടികൂടിയത്. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. മത്സ്യ കടയ്ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, കട അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്.
അതേസമയം കഴിഞ്ഞ ദിവസം കൊല്ലം ഇരവിപുരം മാര്‍ക്കറ്റില്‍ നിന്ന് പഴകിയ മത്സ്യം പിടികൂടിയിരുന്നു. ഓപ്പറേഷന്‍ ഹെല്‍ത്തി കേരളയുടെ ഭാഗമായി കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും പഴയ മീന്‍ എത്തുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് പ്രദേശത്തെ മത്സ്യസ്‌റ്റാളുകള്‍ കേന്ദ്രീകരിച്ച് സംഘം പരിശോധന നടത്തിയത്.
തുടർന്ന് വിവിധ സ്റ്റാളുകളില്‍ നിന്നായി കണ്ടെടുത്ത ഏഴരകിലോ മത്സ്യം അന്വേഷണസംഘം നശിപ്പിച്ചു. ഇതിന് പുറമെ മത്സ്യ സ്‌റ്റാളുകളില്‍ നിന്നും കൂടുതല്‍ സാമ്പിളുകൾ പരിശോധനകള്‍ക്കായി ഭക്ഷ്യസുരക്ഷ ലാബിലേക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ചാവും തുടര്‍നടപടികള്‍ സ്വീകരിക്കുക എന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വലിയ ജാഗ്രതയിലും, കരുതലിലുമാണ് അധികൃതർ.

