ദില്ലി : നിലവിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ സഖ്യം 324 സീറ്റുകൾ നേടി അധികാരത്തിൽ തുടരുമെന്ന് ഇന്ത്യാ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ ഫലം. കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് 208 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ 293 സീറ്റുകളിൽ നിന്ന് 31 സീറ്റുകളുടെ വർദ്ധനവാണ് ഈ സർവ്വെ പ്രവചിക്കുന്നത്. അതേസമയം, കഴിഞ്ഞ തവണ 234 സീറ്റുകൾ നേടിയ പ്രതിപക്ഷ സഖ്യത്തിന് 26 സീറ്റുകളുടെ കുറവുണ്ടാകുമെന്നും സർവ്വേ പറയുന്നു.
സർവ്വെ പ്രകാരം ബിജെപി ഒറ്റയ്ക്ക് 260 സീറ്റുകൾ നേടും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 240 സീറ്റുകളാണ് ലഭിച്ചിരുന്നത്. തുടർന്ന് ജെഡിയു, തെലുങ്ക് ദേശം പാർട്ടി തുടങ്ങിയ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് എൻഡിഎ സഖ്യം സർക്കാർ രൂപീകരിക്കുകയായിരുന്നു. ജൂലൈ 1-നും ഓഗസ്റ്റ് 14-നും ഇടയിലാണ് ഈ സർവ്വേ നടത്തിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പൊതുജനങ്ങളുടെ മനോഭാവവും വിലയിരുത്തിയാണ് സർവ്വേ ഫലങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

