തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്ന് കിട്ടിയേക്കും. നിലവിൽ പത്ത് വയസുകാരനായ അന്തേവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേർ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായിചികിത്സയിലുണ്ട്. ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങൾ ഇന്ന് കിട്ടിയേക്കും. പബ്ലിക്ക് ഹെൽത്ത് ലാബിലാണ് സാമ്പിൾ പരിശോധിക്കുന്നത്.
വയറിളക്കത്തെ തുടർന്ന് മരിച്ച 26കാരനായ അന്തേവാസിയുടെ ബന്ധുക്കളും നിരീക്ഷണത്തിലാണ്. കേന്ദ്രത്തിലെ മെൻസ് ഹോസ്റ്റലിലെ മറ്റ് അന്തേവാസികളും നിരീക്ഷണത്തിലാണ്. രോഗ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘം റാപിഡ് റെസ്പോൺസ് ടീമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാകെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

