ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ആലപ്പുഴ പൊതുശ്മശാനത്തിൽ സംസ്കരിക്കും. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നും ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.
ഇന്നലെയാണ് നവജാതശിശുവിന്റെ മൃതദേഹം തകഴിയിലെ കുന്നുമ്മ പാടശേഖരത്തിൽ നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ പ്രസവിച്ച യുവതി കൊച്ചിയിലെ സ്വകാര്യ ആശുപ്തരിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. കേസിൽ പ്രതിയായ ഇവരുടെ കാമുകനെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ കുഞ്ഞിനെ സംരക്ഷിക്കുന്നതിന് വീഴ്ച വരുത്തിയതിന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും മൃതദേഹം രഹസ്യമായി മറവു ചെയ്തതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 6-ആം തിയതിയാണ് യുവതിയുടെ പ്രസവം നടന്നത്. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. പ്രസവം നടന്നതിന്റെ പിറ്റേദിവസം നവജാത ശിശുവിനെ കുഴിച്ച് മൂടി . തുടർന്ന് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പോലീസിൽ വിവരമറിയിച്ചത്. പോലീസ് മൊഴിയെടുത്തപ്പൊഴും യുവതിപരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

