കോഴിക്കോട് : : സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗിക അതിക്രമ ആരോപണത്തിൽ പ്രതിഷേധം കനത്തതോടെ ചാലിപ്പുറത്തെ രഞ്ജിത്തിന്റെ വീടിനു മുൻപിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. നേരത്തെ അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം വർധിക്കാൻ സാധ്യതയുള്ളതിനാലാണു വീടിന് മുൻപിൽ സുരക്ഷ ഏർപ്പെടുത്തിയത്.
അതേസമയം ആരോപണ വിധേയനായ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ആരോപണമുയർന്ന സാഹചര്യത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. അക്കാദമി അംഗങ്ങളിലും സമാന അഭിപ്രായമുണ്ട്.
വിഷയത്തിൽ സർക്കാർ തലത്തിലും തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. വിഷയത്തിൽ നിലപാട് മയപ്പെടുത്തി മന്ത്രിമാർ രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാണ്. ഇടത് കേന്ദ്രങ്ങളിൽ നിന്നും രഞ്ജിത്തിന്റെ രാജിക്കായി സമ്മർദം ശക്തമാവുകയാണ്.

