പാലക്കാട് : 2019 വരെ എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ആലത്തൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ രമ്യ ഹരിദാസ് നേടിയത് വമ്പൻ അട്ടിമറി ജയമായിരുന്നു.എന്നാൽ ഇത്തവണ കെ രാധാകൃഷ്ണനിലൂടെ എൽഡിഎഫ് ആലത്തൂർ തിരിച്ചു പിടിച്ചു. 20,111 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ രാധാകൃഷ്‌ണൻ വിജയിച്ചത്. ഇപ്പോൾ രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാർത്ഥിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാർത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്നും എ.വി. ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും പറഞ്ഞ എ. തങ്കപ്പൻ കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും വ്യക്തമാക്കി.
അതേസമയം, തന്റെ നിലപാട് തോൽവിക്കു കാരണമായെന്നായിരുന്നു എ.വി. ഗോപിനാഥിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ഗോപിനാഥ് ഫാക്ടർ സ്വാധീനിച്ചിട്ടില്ലെന്ന ഡിസിസിയുടെ വിശദീകരണം.
വിവാദങ്ങള്‍ക്കില്ലെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയും, വിവാദത്തിനില്ല. ഡിസിസി പ്രസിഡന്‍റിന്‍റെ പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ സഹകരിച്ചു തന്നെയാണ് പ്രവര്‍ത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

