ആലപ്പുഴ: : നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നാണ് ഉത്തരവിട്ടത്.
യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനും സുരക്ഷാജീവനക്കാരന്‍ സന്ദീപിനുമായിരുന്നു ജില്ലാ ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ലോകം മുഴുവൻ കണ്ട, പ്രവർത്തകരെ ഗൺമാനും സംഘവും മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന വിചിത്രമായ കാരണം നിരത്തിയാണ് ഗൺമാനും സംഘത്തിനും ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസും കെ.എസ്.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസും നല്‍കിയ തടസ്സഹര്‍ജി പരിഗണിച്ചാണ് ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയത്. കേസില്‍ തുടരന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു.
ഡിസംബര്‍ 15നു നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നു പോകുമ്പോള്‍ ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്‌ഷനില്‍ പ്രതിഷേധിച്ചവര്‍ക്കാണ് അടിയേറ്റത്. പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസിനും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനും തലയ്ക്കും കൈകാലുകളിലും ഗുരുതര പരുക്കുണ്ടായെന്നുമുള്ള പരാതിയാണു പോലീസ് അന്വേഷിച്ചത്.

