പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കടിച്ചുകൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ തുടരുന്നു. വൈകുന്നേരത്തോടെ പ്രദേശത്ത് വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാർ അറിയിച്ചതോടെ വനംവകുപ്പ് പരിശോധന ആരംഭിച്ചു. തേയിലത്തോട്ടത്തിൽ ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് പൊലീസ് ജാഗ്രത നിർദ്ദേശം നൽകി.
കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും വീടുകളിൽ കഴിയണമെന്നും പുറത്തേക്ക് ഇറങ്ങരുതെന്നും പോലീസ് നിർദ്ദേശിച്ചു. കർഫ്യു നിയമം നിർബന്ധമായും പാലിക്കണമെന്ന് മാനന്തവാടി നഗരസഭാ ചെയർമാൻ അഭ്യർത്ഥിച്ചു. പ്രദേശത്ത് വാഹനത്തിൽ പോലീസ് അനൗൺസ്മെൻറ് ആരംഭിച്ചു. അതേസമയം ബേസ് ക്യാമ്പിൽ കടുവ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരെ പൊലീസ് സുരക്ഷയിൽ വീടുകളിലേക്ക് മാറ്റുകയാണ്. തോട്ടത്തിലുണ്ടായിരുന്നവരെയും മാറ്റി.

