തിരുവനന്തപുരം : വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ ഭൂമി റവന്യൂ പുറമ്പോക്ക് എന്ന പേരിൽ കൈമാറ്റം ചെയ്യാനും പതിച്ചു കൊടുക്കാനുമുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങളിൽ കടുത്ത പ്രതിഷേധവുമായി കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന നേതൃയോഗം.
രാജഭരണം അവസാനിക്കും മുമ്പുതന്നെ ഒപ്പു വെച്ച കവണൻ്റ് അനുസരിച്ച് ക്ഷേത്ര സ്വത്തുക്കൾ കൈമാറ്റം ചെയ്യാനോ കൈവശപ്പെടുത്താനോ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് അവകാശമോ അധികാരമോ ഇല്ല എന്ന വസ്തുതയും കേരള ക്ഷേത്ര സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
“2023 ലെ ഡിജിറ്റൽ സർവ്വേയുടെ മറ പിടിച്ച് ക്ഷേത്ര സ്വത്തുക്കൾ പുറമ്പോക്ക് ആക്കാനും വശപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ റവന്യൂ വകുപ്പിലെ ഉന്നതരുണ്ട്. ലക്ഷക്കണക്കിന് ഹെക്ടർ സ്ഥലം സർക്കാർ ഏറ്റെടുത്തിട്ടുണ്ട് പുതിയ ഡിജിറ്റൽ സർവേ വന്നപ്പോൾ പല സ്ഥലത്തും ദേവസ്വം വസ്തു റവന്യൂ പുറമ്പോക്കും റവന്യൂ സ്വത്തും ആണെന്നൊക്കെ രേഖപ്പെടുത്താനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ക്ഷേത്രകുളങ്ങൾ പലതും പഞ്ചായത്തു കുളവും പൊതുകുളവും ആയി മാറിയിരിക്കുന്നു. സംസ്ഥാന റവന്യൂ വകുപ്പിന്റെ ബോധപൂർവ്വമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.”- യോഗം വിലയിരുത്തി.
പണ്ട് റവന്യൂ മന്ത്രി ആയിരുന്ന ബേബി ജോൺ ഇതേ തരത്തിലുള്ള പ്രവർത്തനം പല സ്ഥലത്തും നടത്തുകയും കരുനാഗപ്പള്ളി പുതിയകാവിലെ ക്ഷേത്ര മൈതാനം അടക്കമുള്ള സ്ഥലം റവന്യൂ ഭൂമിയാക്കി മാറ്റാനുള്ള ശ്രമം നടത്തിയതും വൻ പ്രക്ഷോഭം ഉയർന്നതും യോഗം ഓർമ്മിപ്പിച്ചു.
വീണ്ടും കേരളത്തിൽ ഉടനീളം അതേ സാഹചര്യം സൃഷ്ടിക്കാനാണ് റവന്യൂ വകുപ്പിൻറെ ശ്രമം. കേരളത്തിലൂടനീളം ഓരോ ക്ഷേത്രങ്ങളുടെയും സ്വത്ത് അളന്നു തിട്ടപ്പെടുത്തി അന്യാധീനപ്പെട്ടത് തിരിച്ചെടുക്കാൻ അധികാരത്തോട് കൂടിയ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്ന് ദേവസ്വം മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രൻ തന്നെ ‘ഹൈക്കോടതിയിലും നിയമസഭയിലും പറഞ്ഞതാണ്. പക്ഷേ, കമ്മീഷൻ ഇനിയും വന്നതായി ആർക്കും അറിയില്ല. ഹിന്ദു ആരാധനാലയങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടിമെതിക്കാനും തകർക്കാനും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ക്ഷേത്ര സ്വത്തുക്കൾ വീണ്ടെടുക്കാൻ സംസ്ഥാന തല പ്രക്ഷോഭം ആരംഭിക്കുന്ന കാര്യം ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കാനും യോഗം തീരുമാനിച്ചു.
വൈക്കത്തെ സംഭവവികാസങ്ങൾ നേരിൽ കണ്ട് വിലയിരുത്താൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നാരായണൻ്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ യോഗം നിയോഗിച്ചു . യോഗത്തിൽ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. ഉപാദ്ധ്യക്ഷന്മാരായ എം. മോഹൻ , ജി.കെ. സുരേഷ് ബാബു, നാരായണൻ കുട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നാരായണൻ ട്രഷറർ രാമസ്വാമി എന്നിവർ പ്രസംഗിച്ചു.

