ആലപ്പുഴ: പുന്നപ്രയിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും ഭാര്യയുടെ ആൺസുഹൃത്തിനെയും പ്രതികളാക്കി കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയാണ് പുന്നപ്ര ഷജീന മൻസിലിൽ റംഷാദിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
മകന്റെ ആത്മഹത്യയിൽ മരുമകളെയും മരുമകളുടെ അമ്മയെയും മരുമകളുടെ ആൺ സുഹൃത്തിനെയും പ്രതികളാക്കി ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റംഷാദിൻ്റെ പിതാവിന്റെ ഹർജിയിലാണ് നടപടി.
കഴിഞ്ഞ ഒക്ടോബർ 13ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റംഷാദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനോജ് എന്ന യുവാവുമായി ഭാര്യ സമീനയുടെ സൗഹൃദം ചോദ്യം ചെയ്ത് ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. 2020 ലാണ് മണ്ണഞ്ചേരി പൊന്നാട് സ്വദേശി സമീനയും റംഷാദും വിവാഹിതരായത്. സമീനയുടെ ആൺ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ ഒരുവർഷമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും കുടുംബം പറയുന്നു.
റംഷാദിന്റെ പിതാവിന്റെ ഹർജിയിൽ സമീന , സമീനയുടെ അമ്മ നദീന, സമീനയുടെ സുഹൃത്ത് മനോജ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ് ഇട്ടത്.

