കല്‍പ്പറ്റ: വയനാട് കേണിച്ചിറയില്‍ ഭീതി വിതച്ച കടുവയെ മയക്കുവെടി വച്ച് പിടികൂടും. നാല് പശുക്കളെയാണ് കടുവ ഇതുവരെ ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. കൂട് വെച്ച് പിടികൂടാനായില്ലെങ്കിലായിരിക്കും കടുവയെ മയക്കുവെടിവയ്ക്കുന്ന നടപടികളിലേക്ക് കടക്കുക. ഇതുസംബന്ധിച്ച വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഉത്തരവിറക്കി. സ്ഥലത്ത് വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുംനിലവില്‍ സ്ഥലത്ത് രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആര്‍ആര്‍ടി സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവ ഇപ്പോഴും ജനവാസ മേഖലയിലുണ്ടെന്നാണ് കരുതുന്നത്.
കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് നേരത്തെ അറിയിച്ചിരുന്നു.
ഇന്നലെ രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പ്രദേശത്ത് ഇറങ്ങിയിരിക്കുന്നത്. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറി ആയിരുന്നു ആക്രമണം. കിഴക്കേൽ സാബുവിന്‍റെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കൊന്നു. സംഭവത്തെതുടര്‍ന്ന് ഇന്ന് രാവിലെ കേണിച്ചിറയിൽ സുല്‍ത്താൻ ബത്തേരി – പനമരം റോഡ് നാട്ടുകാർഡ് ഉപരോധിച്ചു. തുടര്‍ന്ന് ഡിഎഫ്ഒയുടെ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ നടത്തിയ ചര്‍ച്ചയിലാണ് കടുവയെ പിടികൂടാൻ ഉത്തരവിറക്കുമെന്ന് അറിയിച്ചത്.

