ദില്ലി : മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണം ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംമ്പാറയാണ് ഹർജി നൽകിയത് കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും മുൻകാല വിധികൾ നിയമപരമായി തെറ്റെന്നും വാദിക്കുന്ന ഹർജിക്കാരൻ വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം മുല്ലപ്പെരിയാറിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാൽ സ്വീകരിക്കേണ്ട മുന്‍കരുതൽ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു മധുര റീജ്യണല്‍ ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സന്ദര്‍ശനം.
നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ളസ്വാതന്ത്ര്യത്തിന് മുമ്പുള്ള 1886ലെ പാട്ടക്കരാറിന്‍റെ സാധുത കോടതി പരിശോധിക്കാനൊരുങ്ങിയിരുന്നു. ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ ഈ കരാറിന് സാധുതയുണ്ടോ കോടതി പരിഗണിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഉടമസ്ഥതാവകാശത്തില്‍ വ്യക്തത വരുത്താനാണ് കോടതിയുടെ നീക്കം.പാട്ട കരാറിൽ ഡാമിന്‍റെ അവകാശം തമിഴ്നാടിനാണോ കേന്ദ്രത്തിനാണോ എന്ന് കോടതി പരിശോധിക്കും. സെപ്റ്റംബർ 30ന് തമിഴ്നാടിന്‍റെയും കേരളത്തിന്‍റെയും വാദങ്ങൾ കേൾക്കും. രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

