തിരുവനന്തപുരം : ഒരു രൂപ ബാക്കി നൽകാൻ താമസിച്ചതിന് ഹോട്ടൽ ഉടമകളുടെ ദേഹത്ത് ചൂട് ചായ ഒഴിച്ച പ്രതിക്ക് 15 വർഷം കഠിനതടവ് വിധിച്ച് കോടതി.. നെടുമങ്ങാട് ആനാട് അജിത് ഭവനിൽ അജിത്തിനെയാണ് കോടതി 15 വർഷം കഠിനതടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചത് . ഹോട്ടൽ ഉടമകളായ രഘുനാഥനും ലീലാമണിയും നടത്തുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ അജിത് എത്തി. ഇതേത്തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം .
ഹോട്ടലിലെത്തിയ അജിത്ത് അവിടെനിന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണവിലയായ 45 രൂപ ചോദിച്ചപ്പോൾ അജിത്ത് അൻപത് രൂപ നോട്ട് നൽകി. ചില്ലറ തികയാതിരുന്നതിനാൽ ലീലാമണി ബാക്കി നാല് രൂപ നൽകി. ഒരു രൂപ കുറവുണ്ടെന്നും അത് വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഉടനെ കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളിൽ നിന്ന് ഒരു രൂപ വാങ്ങി നൽകിയെങ്കിലും പ്രകോപിതനായ പ്രതി കടയിൽ ചായക്ക് തിളച്ചു കൊണ്ടിരുന്ന ചൂടുവെള്ളം വൃദ്ധദമ്പതിമാരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു . അതേസമയം വൃദ്ധദമ്പതിമാരെ ക്രൂരമായി ആക്രമിച്ച പ്രതി നിയമത്തിന് മുന്നിൽ യാതൊരുവിധ മാപ്പും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നു പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ആവശ്യപ്പെട്ടു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.

