സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരേ രൂക്ഷ വിമർശനവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍. ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിക്കപ്പെട്ട് ബംഗ്ലാദേശിൽ നിന്ന് നാട് കടത്തപ്പെട്ട എഴുത്തുകാരിയാണ് തസ്ലീമ നസ്രീന്‍. അവരുടെ ലജ്ജ എന്ന പുസ്തകത്തില്‍ തസ്ലീമ ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 1994 ലാണ് അവരെ ബംഗ്ലാദേശിൽ നിന്ന് നാടുകടത്തിയത്. ശേഷം ഇന്ത്യയിലും അമേരിക്കയിലും യൂറോപ്പിലുമായി കഴിയുകയാണ് തസ്ലീമ . സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് എഴുത്തുകാരിയുടെ പ്രതികരണം.
‘1999-ല്‍ മരണാസന്നരായിരുന്ന മാതാപിതാക്കളെ കാണാന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചുചെന്നപ്പോള്‍ ഹസീന എന്നെ രാജ്യത്തുനിന്ന് പുറത്താക്കി. പിന്നീടവിടെ കാലുകുത്താന്‍ അനുവദിച്ചില്ല. ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു അത്. ഇപ്പോള്‍ ഹസീന രാജ്യം വിടുന്നതിലേക്ക് നയിച്ച പ്രക്ഷോഭത്തിനു പിന്നിലും അതേ ഇസ്ലാമിസ്റ്റുകളാണ്. ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടിവന്നിരിക്കുന്നു. ഈ അസ്ഥയുടെ ഉത്തരവാദി അവര്‍ തന്നെയാണ്. രാജ്യത്ത് ഇസ്ലാമിസ്റ്റുകളെ വളരാന്‍ അനുവദിച്ചത് അവരാണ്. തന്റെയാളുകളെ അഴിമതി നടത്താന്‍ അവര്‍ അനുവദിച്ചു. ബംഗ്ലാദേശ് ഒരിക്കലും മറ്റൊരു പാകിസ്ഥാനാകരുത്. സൈന്യം ഭരിക്കാന്‍ പാടില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനാധിപത്യവും മതേതരത്വവും പുനസ്ഥാപിക്കണം.’ – തസ്ലീമ നസ്രീന്‍ കുറിച്ചു

