ഒളിംപിക്‌സിന് തിരിതെളിയാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനു നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. കഴിഞ്ഞ രാത്രി പാരീസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതോടെ നഗരത്തിലെ മേഖലകളിലേക്കുമുള്ള റെയില്‍ ഗതാഗതം താറുമാറായി. തകരാരുകള്‍ പരിഹരിക്കാന്‍ ഒരാഴ്ചയോളം എടുത്തേക്കാമെന്നാണ് ലഭിക്കുന്ന വിവരം. റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള മനഃപൂർവമായ നീക്കമാണ് നടന്നതെന്നാണ് സംശയം. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നും ജനങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യൻ സമയം ഇന്ന് രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ പുതിയ വേഗവും പുതിയ ഉയരവും തേടി വരുന്ന രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകും.
സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. സുരക്ഷാ ഭിഷണിയുള്ളതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ആശങ്കകളെയെല്ലാം ഒഴുക്കി കളഞ്ഞ് പാരീസിന്‍റെ ഹൃദയമായ സെന്‍ നദിക്കരയില്‍ തന്നെയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.
സെന്‍ നദിക്കരയില്‍ ബോട്ടിലൂടെയാണ് ഇത്തവണ കായിത താരങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തുക എന്ന പ്രത്യേകതയുമുണ്ട്.117 പേരടങ്ങുന്ന ഇന്ത്യൻ സംഘവും അവരിലുണ്ടാകും. പി വി സിന്ധുവും ശരത് കമാലുമാണ് ഇന്ത്യൻ പതാഹവാഹകരാകുന്നത്. ഉദ്ഘാടനച്ചടങ്ങിന്‍റെ വിശദാംശങ്ങളോ ദീപശിഖ തെളിയിക്കുന്നത് ആരാണെന്നോ ഇപ്പോഴും സസ്പെന്‍സായി നിലനിര്‍ത്തിയിരിക്കുകയാണ് സംഘാടകര്‍. ഒളിംപിക്സ് ചരിത്രത്തിലാദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്.

10500 കായിക താരങ്ങളെ വഹിച്ച് നൂറോളം ബോട്ടുകളാണ് സെന്‍ നദിയിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തുക. കൂടുതല്‍ താരങ്ങളുള്ള രാജ്യങ്ങള്‍ക്ക് ഒരു ബോട്ട് സ്വന്തമായിട്ടുണ്ടാവും. ചെറിയ അംഗസംഖ്യയുള്ള കായിത താരങ്ങള്‍ മറ്റ് രാജ്യങ്ങളിലെ താരങ്ങളുടെ ബോട്ടിലായിരിക്കും മാർച്ച് പാസ്റ്റിനെത്തുക. ക്ഷണിക്കപ്പെട്ട 22000 അതിഥികളും ടിക്കറ്റെടുത്ത് എത്തുന്ന 104000 കാണികളും നദിക്കരയിലെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിക്കും. ഉദ്ഘാടന ചടങ്ങിന് ടിക്കറ്റ് കിട്ടാത്തവര്‍ക്ക് പാരീസ് നഗരത്തിലൊരുക്കിയിരിക്കുന്ന എണ്‍പതോളം ബിഗ് സ്ക്രീനുകളില്‍ ചടങ്ങുകള്‍ തത്സമയം കാണാനാകും. തത്വമയിക്കായി ഒളിംപിക്‌സ് റിപ്പോർട്ട് ചെയ്യാൻ പ്രത്യേക പ്രതിനിധി അർജുൻ ചക്രത്തറ പാരീസിലെത്തിയിട്ടുണ്ട്.

