ബിജെപി നേതാവ് പിസി ജോർജിനെ സംസ്ഥാന സർക്കാർ വേട്ടയാടുകയാണെന്ന ആരോപണവുമായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് നേതാക്കളുടെ പടം ആനപ്പുറത്ത് വെച്ച് പരസ്യമായി ഘോഷയാത്ര നടത്തിയിട്ട് ഒരു പെറ്റി കേസ് പോലും പോലീസ് എടുത്തിരുന്നില്ലെന്നും ചാനൽ ചർച്ചയിൽ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരിൽ പരസ്യമായി മാപ്പ് ചോദിച്ചിരുന്നിട്ടും പി സി ജോർജിനോട് സർക്കാർ തീവ്രവാദിയോടെന്ന പോലെയാണ് പെരുമാറുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
“പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ചാനൽ ചർച്ചയിൽ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരിൽ അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എന്നാൽ ഒരു തീവ്രവാദിയെ പോലെയാണ് സർക്കാർ പിസി ജോർജിനോട് പെരുമാറിയത്. ഹമാസ് നേതാക്കളുടെ പടം ആനപ്പുറത്ത് വെച്ച് പരസ്യമായി ഘോഷയാത്ര നടത്തിയിട്ട് ഒരു പെറ്റി കേസ് പോലും പൊലീസ് എടുത്തിരുന്നില്ല. നിരവധി മുസ്ലിം മതനേതാക്കൾ ഹിന്ദു,ക്രിസ്ത്യൻ വിശ്വാസങ്ങൾക്കെതിരെ അവഹേളനം നടത്തിയിട്ടും നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ല. സംസ്ഥാനത്തിൻ്റെ സ്പീക്കർ എഎം ഷംസീർ ഗണപതി ഭഗവാനെ അവഹേളിച്ചപ്പോൾ അദ്ദേഹത്തെ പിന്തുണച്ചവരാണ് മുഖ്യമന്ത്രിയും സിപിഎമ്മും.”- കെ.സുരേന്ദ്രൻ പറഞ്ഞു.

