നീറ്റ് പരീക്ഷയില്‍ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതിയുടെ അന്തിമ തീരുമാനം. ചോദ്യപേപ്പർ വ്യാപകമായി ചോർന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ തീരുമാനം. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ടെങ്കിലും വ്യാപകമായ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്
“പുതിയ പരീക്ഷ നടത്താന്‍ ഉത്തരവിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇരുപത്തിനാല് ലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് ഇത് ബാധിക്കുക. അഡ്മിഷനടക്കമുള്ള പ്രക്രിയകളും താറുമാറാകും. അതിനാല്‍ നിലവിലെ പരീക്ഷ പൂര്‍ണമായി റദ്ദാക്കുന്നത് നീതീകരിക്കാനാകില്ല.” – കോടതി പറഞ്ഞു
പരീക്ഷയിൽ ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്നും ചില പ്രദേശങ്ങളില്‍ മാത്രമാണ് ചോര്‍ച്ച ഉണ്ടായതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.
നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ നടന്നോ എന്നതിന് തെളിവുണ്ടോ എന്ന് ഇന്നലെ സുപ്രീംകോടതി ഹർജിക്കാരോട് ചോദിച്ചിരുന്നു. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാമെങ്കിലും പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി ഇന്നലെ പറഞ്ഞു.

