തിരുവനന്തപുരം : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനമയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്.
സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും ഇയാൾ റൂമിലേക്ക് വരാനായി ഫോണിൽ സന്ദേശമച്ചുവെന്നും സോണിയ തിലകൻ വെളിപ്പെടുത്തി. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.
“ചെറുപ്പം മുതൽ കാണുന്ന വ്യക്തിയായിരുന്നു ഇയാൾ. ഇയാളുടെ പേര് വെളിപ്പെടുത്തും ഉചിതമായ സമയം വരട്ടെ. തത്കാലം നിയമ നടപടികളുമായി മുന്നോട്ട് പോകാൻ സമയമില്ല. അച്ഛനെ പുറത്താക്കാൻ കാട്ടിയ ആർജ്ജവം ഇപ്പോൾ കാണിക്കാത്തത് എന്തുകൊണ്ടാണ്? സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നു. തന്‍റെ അനുഭവവും അതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ പുറത്തുവിടണം. ഇരകൾക്ക് നീതി കിട്ടണം. ഇതിനായി സർക്കാർ നിയമം ഉണ്ടാക്കണം.”- സോണിയ തിലകൻ ആവശ്യപ്പെട്ടു.

