പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്ര നട തുറന്നു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. കന്നി ഒന്നായ നാളെ പുലർച്ചെ അഞ്ച് മണി മുതൽ ഭക്തർക്ക് ദർശനത്തിനായി നട തുറക്കും.
ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി വൈകുന്നേരം മുതൽ സന്നിധാനത്ത് കാത്തുനിന്നത്. നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21-ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇതിനോടകം വിവാദമായ ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20-ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30-ന് സംഗമം ഉദ്ഘാടനം ചെയ്യും. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കർമസമിതി 22ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തുന്നുണ്ട്.
ആഗോള അയ്യപ്പ സംഗമം’ കൊണ്ട് സാധാരണ അയ്യപ്പ ഭക്തർക്ക് എന്ത് ഗുണം ആണ് ഉണ്ടാകാൻ പോകുന്നതെന്ന ചോദ്യം ഭക്തരിൽ നിന്നും ഉയർന്നിരുന്നു. 2018 ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കും മേൽ സ്വീകരിച്ച നടപടികൾ, പോലീസ് കേസ്സുകൾ എന്നിവ എത്രയും പെട്ടെന്ന് പിൻവലിയ്ക്കണമെന്നും ഭക്തർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ ഇക്കാര്യം പരിഗണിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
അനശ്ചിതത്വത്തിനിടയിൽ കർശന വ്യവസ്ഥകൾക്ക് വിധേയമായാണ് സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി ഒടുവിൽ അനുമതി നൽകിയത്. പമ്പയുടെ പരിശുദ്ധി പൂർണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്പോൺസറിങ് അടക്കം സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരിക്കണം. സംഗമം നടത്തിയ 45 ദിവസങ്ങൾക്കുളളിൽ ഓഡിറ്റിങ് നടത്തി ദേവസ്വം സ്പെഷൽ കമ്മീഷണർ മുഖേന കണക്കുകൾ ദേവസ്വം ബെഞ്ചിനെ അറിയിക്കണം. സാധാരണ തീർഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും ഇക്കാര്യം സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡുും ഉറപ്പുവരുത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

