തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധത്തിനും പിന്നാലെ പൃഥ്വിരാജ് – മോഹൻലാൽ ചിത്രം എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങൾ വെട്ടിമാറ്റാൻ സെൻസർ ബോർഡ് അനുമതി നൽകി. പിന്നാലെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെൻസർ ബോർഡ് ആസ്ഥാനത്ത് മോഡിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി. നാളെ മുതൽ മുതൽ ചിത്രത്തിന്റെ എഡിറ്റഡ് പതിപ്പായിരിക്കും പ്രദർശിപ്പിക്കുക. ചിത്രത്തിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന സീൻ ആണ് ഒഴിവാക്കിയത്. സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ബജ്രംഗി എന്ന പേര് മാറ്റി ബൽരാജ് എന്നാക്കിയിട്ടുണ്ട്.
നിർമ്മാതാക്കൾ തന്നെ ചിത്രത്തിലെ ഭാഗങ്ങൾ വെട്ടിമാറ്റാൻ സെൻസർ ബോർഡിനോട് ആവശ്യപ്പെടുകയായിരുന്നു. വ്യാപകമായ പരാതിയും പ്രതിഷേധവും ശക്തമായതിന് പിന്നാലെ കേന്ദ്ര സെൻസർ ബോർഡ് ഇടപെട്ട് നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം.
തുടർന്ന് കേന്ദ്ര സെൻസർ ബോർഡിന്റെ അടിയന്തര ഇടപെടലിൽ അവധി ദിവസത്തിൽ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.

