Saturday, December 13, 2025

പാമ്പുകടിയേറ്റുള്ള മൂന്നുവയസ്സുകാരിയുടെ മരണം ! ഡോക്ടര്‍ക്കെതിരേ ഗുരുതര കണ്ടെത്തൽ; ആൻ്റിവെനം നൽകാതെ സമയം നഷ്ടപ്പെടുത്തിയെന്ന് അന്വേഷണ റിപ്പോർട്ടിൽ

തൃശ്ശൂര്‍: നാല് വർഷങ്ങൾക്ക് മുമ്പ് പാമ്പുകടിയേറ്റ് മൂന്നുവയസ്സുകാരി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ ഗുരുതര കണ്ടെത്തൽ. മാള സ്വദേശി ബിനോയിയുടെ മകള്‍ അവ്‌റിന്റെ മരണത്തിലാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിരിക്കുന്നത്. .സംഭവസമയത്ത് ആശുപത്രിയില്‍ ആന്റിവെനം ഇല്ലെന്നായിരുന്നു ഡ്യൂട്ടി ഡോക്ടര്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍, വീട്ടുകാര്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ ആ സമയത്ത് ആശുപത്രിയില്‍ ആന്റിവെനം ഉണ്ടായിരുന്നതായി മറുപടി ലഭിച്ചു. ഇതോടെയാണ് വീട്ടുകാര്‍ പരാതിയുമായി മുന്നോട്ടുപോയത്. ഇതാണ് പിന്നീട് നടന്ന അന്വേഷണത്തിന് വഴിവച്ചത് .

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ പാമ്പുകടിച്ചത്. ഉടന്‍തന്നെ മുത്തച്ഛനും മുത്തശ്ശിയും കുട്ടിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും കുട്ടിയുടെ കൈ നീലനിറമായിരുന്നു. അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇവിടെ ഒപി ടിക്കറ്റെടുത്ത് കാത്തിരിക്കേണ്ടിവന്നെന്നായിരുന്നു കുടുംബത്തിന്റെ പരാതി. പാമ്പുകടിച്ചെന്ന് സംശയമുണ്ടെന്ന് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അടിയന്തരമായി പരിശോധിക്കാനോ ആന്റിവെനം നല്‍കാനോ തയ്യാറായില്ലെന്നും കുടുംബം നല്‍കിയ പരാതിയിലുണ്ടായിരുന്നു. ആരോഗ്യനില വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ യാത്രാമധ്യേ മരണം സംഭവിക്കുകയുമായിരുന്നു. 2021 മാര്‍ച്ച് 24-നാണ് കുട്ടി മരിച്ചത്.

കുട്ടിയുടെ മരണത്തിനിടയാക്കിയത് കൃത്യസമയത്ത് ആന്റിവെനം നല്‍കാതിരുന്നതാണെന്നാണ് ഇപ്പോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൃത്യസമയത്ത് കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നും ആന്റിവെനം ഇന്‍ജക്ഷന്‍ നല്‍കാതെ സമയം നഷ്ടപ്പെടുത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Related Articles

Latest Articles