തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഞ്ച് മാസങ്ങൾക്കിപ്പുറവും റിപ്പോർട്ട് വൈകുന്നതുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തവെയാണ് അറുനൂറോളം പേജ് വരുന്ന റിപ്പോർട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാർ സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ചത്. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നാളെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും.
റിപ്പോർട്ട് വൈകുന്നത് വിവാദമായതോടെ ഈ മാസം 24-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പൂരം കലക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ എം.ആര്‍. അജിത്ത് കുമാര്‍ തന്നെയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

