Wednesday, December 24, 2025

തൂണേരി ഷിബിൻ വധക്കേസ്;ലീഗ് പ്രവർത്തകരായ ആറ് പ്രതികളും അറസ്റ്റിൽ ; വിദേശത്തായിരുന്ന പ്രതികളെ കസ്റ്റഡിയിലെടുത്തത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന്

നാദാപുരം ഷിബിൻ വധക്കേസിലെ പ്രതികളായ ആറ് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ഇവരെ നാദാപുരം പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ഒക്ടോബര്‍ 15-നുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഈ മാസംനാലിനാണ് ഹൈക്കോടതി വിധിച്ചത്. കേസിലുള്‍പ്പെട്ട 17 പ്രതികളില്‍ എട്ടുപേര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഏഴുപ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും വിദേശത്തായിരുന്ന പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

സംശയത്തിന്റെ ആനുകൂല്യത്തിലാണ് നേരത്തെ വിചാരണാകോടതി കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടിരുന്നത്. കേസിലെ 17 പ്രതികളിൽ ഒന്നുമുതൽ ആറുവരേയും 15, 16 പ്രതികൾളും കുറ്റക്കാരാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടുപേരോടും ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്. ഈ എട്ടുപേർക്കമുള്ള ശിക്ഷാവിധി പിന്നീട് പുറപ്പെടുവിക്കും.

കോടഞ്ചേരി തൂണേരി അംശം മീത്തലെ പുനച്ചിക്കണ്ടി തെയ്യമ്പാടി വീട്ടിൽ‍ ഇസ്മയിൽ, രണ്ടാം പ്രതി സഹോദരൻ മുനീർ, മൂന്നാം പ്രതി തൂണേരി അംശം താഴേക്കുനിയിൽ അസ്‍ലാം, നാലാം പ്രതി തൂണേരി അംശം വാറങ്കി താഴേക്കുനി വീട്ടിൽ സിദ്ദിഖ്, അഞ്ചാം പ്രതി തൂണേരി അംശം മണിയന്റവിട വീട്ടിൽ മുഹമ്മദ് അനീസ്, ആറാം പ്രതി തൂണേരി അംശം കളമുളത്തിൽ കുന്നി വീട്ടിൽ ഷുൈബബ്, 15–ാം പ്രതി തൂണേരി അംശം കൊഞ്ചന്റവിട വീട്ടിൽ ജാസിം, 16–ാം പ്രതി തൂണേരി അംശം കടയംകൊട്ടുമ്മൽ വീട്ടിൽ സമദ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇതിൽ മൂന്നാം പ്രതിയായിരുന്ന കാളിയറമ്പത്ത് താഴേക്കുനിയിൽ വീട്ടിൽ അസ്‌ലാം 2016 ഓഗസ്റ്റ് മാസത്തിൽ കൊല്ലപ്പെട്ടിരുന്നു. സിപിഎം പ്രവർത്തകരാണ് ഈ കേസിൽ അറസ്റ്റിലായത്.

കേസിൽ 7 മുതൽ 14 വരെ പ്രതികളായ മടത്തിൽ വീട്ടിൽ മടത്തിൽ ഷുഹൈബ്, മൊട്ടെമ്മൽ വീട്ടിൽ നാസർ, ചക്കോടത്തിൽ വീട്ടിൽ മുസ്തഫ, ഇടാടിയൽ വീട്ടിൽ ഫസൽ, കണിയാണ്ടിപ്പാലം റാമത്ത് വീട്ടിൽ യൂനസ്, നാദാപുരം അംശം കല്ലെരിന്റവിട വീട്ടിൽ ഷഫീഖ്, വെള്ളായിക്കോട് മഞ്ചപ്പറമ്മൽ വീട്ടിൽ ഇബ്രാഹിംകുട്ടി, വെണ്ണിയോട് ദേശം വൈസിയാൻ വീട്ടിൽ സൂപ്പി മുസ്‍ലിയാർ, 17–ാം പ്രതി വാണിമേൽ അംശം പൂവുള്ളത്തിൽ വീട്ടിൽ‌ അഹമ്മദ് ഹാജി തുടങ്ങിയവരെ വെറുതെ വിട്ട വിചാരണക്കോടതി വിധി ഹൈക്കോടതിയും ശരിവച്ചു.

2015 ജനുവരി 22നായിരുന്നു ഷിബിൻ കൊല്ലപ്പെട്ടത്. രാഷ്ട്രീയവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ–സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തില്‍ 6 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എന്നാൽ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നു വ്യക്തമാക്കി എരഞ്ഞിപ്പാലം സ്പെഷല്‍ അ‍‍ഡീഷനല്‍ സെഷന്‍സ് കോടതി 17 പ്രതികളെയും വെറുതെ വിടുകയായിരുന്നു.

Related Articles

Latest Articles