ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തിയെന്ന പേരിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറത്തിറങ്ങി. അനർഹരുടെ പേരുകൾ ഉൾപ്പെടുത്തിയത് ഗുരുതര കൃത്യവിലോപമെന്നാരോപിച്ചാണ് നടപടിയെന്നാണ് ഉത്തരവിലെ പരാമർശം. ജയിൽ മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂർ ജയിൽ സൂപ്രണ്ടിൻറെ ചുമതലയുള്ള ജോയിൻറെ സൂപ്രണ്ട് കെഎസ് ശ്രീജിത്,അസിസ്റ്റൻറ് സൂപ്രണ്ട് ഗ്രേഡ് 1 ബിജി അരുൺ, അസിസ്ൻ്ററ് പ്രിസൻ ഓഫീസർ ഒവി രഘുനാഥ് എന്നിവർക്കാണ് സസ്പെൻഷൻ.
ആദ്യം മുതൽ വിഷയത്തിൽ മറുപടി പറയാതെ ഒളിച്ചോടാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു. അടിയന്തിരപ്രമേയം അവതരിപ്പിച്ചപ്പോൾ സർക്കാരിന് പകരം മറുപടി പറഞ്ഞത് സ്‌പീക്കറായിരുന്നു. ഇന്ന് സബ്‌മിഷൻ അവതരിപ്പിച്ചപ്പോഴും മുഖ്യമന്ത്രി സഭയിൽ ഇല്ലായിരുന്നു. മുഖ്യമന്ത്രിക്ക് പകരം എക്സൈസ് മന്ത്രി എം ബി രാജേഷാണ് മറുപടി പറഞ്ഞത്. ഉദ്യോഗസ്ഥരെ മുഴുവൻായി പഴിച്ചായിരുന്നു മുഖ്യമന്ത്രിക്ക് വേണ്ടി സഭയിൽ മന്ത്രി എംബി രാജേഷിൻറെ മറുപടി. നിയമവിരുദ്ധമായി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഒടുവിൽ ഇന്ന് വീണ്ടും പ്രതിപക്ഷനേതാവ് സബ് മിഷൻ ഉന്നയിക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത നടപടി. സഭയിൽ മറുപടി പറയേണ്ട മുഖ്യമന്ത്രി രാവിലെ മുതൽ എത്തിയില്ല.

