തൃശ്ശൂര്‍: സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളുടെ പിഴത്തുകയില്‍ പിരിഞ്ഞുകിട്ടാനുള്ളത് 34.82 കോടി രൂപ. അഞ്ചുവര്‍ഷത്തിനിടെ 14,96,762 നിയമലംഘനങ്ങളാണ് സംസ്ഥാനത്തെ ക്യാമറകളില്‍ പതിഞ്ഞത്. ഇക്കണക്കില്‍ അടയ്‌ക്കേണ്ടിയിരുന്നത് 64,56,63,400 രൂപയാണ്. എന്നാല്‍ അടച്ചത് 29,74,39,200 രൂപമാത്രം. 34,82,24,200 രൂപ കുടിശ്ശിക.
ആര്‍ ടി ഓഫീസുകളിലെ ജീവനക്കാരാണ് കുടിശ്ശിക പിരിച്ചെടുക്കാനുള്ള തുടര്‍നടപടികകള്‍ ചെയ്യേണ്ടത്. എന്നാല്‍ ജീവനക്കാര്‍ കുറവായതും വാഹനങ്ങളുടെ എണ്ണപ്പെരുക്കവുംമൂലം നിയമലംഘനങ്ങള്‍ സര്‍വറുകളില്‍തന്നെ ഇരിക്കുകയാണ്.
സംസ്ഥാനത്ത് ഹൈവേകളില്‍ 240 ക്യാമറകളാണുള്ളത്. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വകുപ്പിലുള്ളവര്‍പോലും സമ്മതിക്കാറില്ല. എറണാകുളത്തും കൊച്ചിയിലുമുള്ള കണ്‍ട്രോള്‍റൂമുകളിലാണ് അതിവേഗത്തിന്റെ വിവരങ്ങള്‍ എത്തുക. ക്യാമറകള്‍ സ്ഥാപിച്ച കെല്‍ട്രോണിന്റെ ജീവനക്കാരാണ് കണ്‍ട്രോള്‍ റൂമുകളിലുണ്ടാവുക.
തിരുവനന്തപുരത്തെ നിയമലംഘനം കൊച്ചിയിലെ കണ്‍ട്രോള്‍റൂമില്‍നിന്ന് പ്രിന്റെടുത്ത് വാഹന ഉടമയ്ക്ക് അയയ്ക്കുന്നതും അവരാണ്. അടുത്തുള്ള ആര്‍ ടി ഓഫീസില്‍ പിഴത്തുക അടയ്ക്കാനാണ് നോട്ടീസിലുള്ളത്. അടച്ചില്ലെങ്കില്‍ പിന്നീട് ഒരു നോട്ടീസ് അയക്കേണ്ടത് ആര്‍ ടി ഓഫീസ് ജീവനക്കാരാണ്. എന്നാല്‍ അതുണ്ടാവാറില്ല. അതിനാല്‍ അടയ്ക്കാത്തവര്‍ രക്ഷപ്പെടും.

