കോഴിക്കോട് : ട്രെയിനിലെ തീവെപ്പിന് പിന്നാലെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യാത്രക്കാരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. മരിച്ച കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനി റഹ്‌മത്ത്, സഹോദരിയുടെ മകള്‍ ഷഹ്‌റാമത്ത്, നഫീഖ് എന്നിവരുടെ ഇന്‍ക്വസ്റ്റാണ് പൂര്‍ത്തിയായത്. അതെ സമയം ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്.
റഹ്‌മത്തിന്റെയും നൗഫീഖിന്റെയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല. ഇരുവരുടെയും തലയ്ക്ക് പിന്നില്‍ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട് . ഈ പരിക്ക് ട്രെയിനില്‍ നിന്ന് വീണ സമയത്ത് പറ്റിയതാനാകാനാണ് സാധ്യത. ഇവരെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതാണോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
കോഴിക്കോട് ചാലിയം സ്വദേശിയായ സഹോദരിയുടെ മകളെ കൂട്ടികൊണ്ട് വരാനാണ് റഹ്‌മത്ത് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വന്നത്. കുട്ടിയുമായി തിരികെ കണ്ണൂരിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയായിരുന്നു സംഭവം. ഇവരുടെ ഒപ്പമുണ്ടായിരുന്ന റാസിഖിനും ട്രെയിനിലെ തീവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.
കണ്ണൂര്‍ പട്ടാന്നൂര്‍ സ്വദേശിയാണ് മരിച്ച നൗഫീഖ്. മലപ്പുറത്ത് നോമ്പുതുറ കഴിഞ്ഞ് മടങ്ങിയതായിരുന്നു. ഇയാൾക്ക് ഒന്നരവയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്.

