കൂച്ച് ബിഹാർ : പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിൽ രാഷ്ട്രീയ സംഘർഷം. ബിജെപിയെ പിന്തുണച്ചതിന്റെ പേരിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി.) പ്രവർത്തകർ ആക്രമിച്ചുവെന്നാണ് ആരോപണം. ദിൻഹട്ടയിലെ സൽമാരയിലാണ് സംഭവം.
യുവതിയെ ആംബുലൻസിലേക്ക് മാറ്റുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബിജെപി. നേതാവുമായ സുകാന്ത മജുംദാർ സംഭവത്തെ അതിരൂക്ഷമായി വിമർശിച്ചു. “തൃണമൂൽ കോൺഗ്രസ് സംരക്ഷിക്കുന്ന കാടൻ ഗുണ്ടകളുടെ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കൂ!” എന്ന അടികുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും അദ്ദേഹം വിമർശിച്ചു. “ഒരു സ്ത്രീയായിട്ടും മുഖ്യമന്ത്രി നിശബ്ദത പാലിക്കുന്നു. അവരുടെ ഭരണത്തിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ചില അറസ്റ്റുകൾ നടന്നിരുന്നു. ഇതിന്റെ പ്രതികാരനടപടിയാണ് ഈ ആക്രമണമെന്നാണ് ബിജെപി കൂച്ച് ബിഹാർ ജില്ലാ പ്രസിഡന്റ് അഭിജിത് ബർമൻ പറഞ്ഞത്.
ആക്രമണത്തെക്കുറിച്ച് യുവതിയുടെ കുടുംബം പ്രതികരിച്ചു. “രാവിലെ കുറച്ച് തൃണമൂൽ ഗുണ്ടകൾ വീട്ടിൽ വന്ന് നാശനഷ്ടങ്ങളുണ്ടാക്കി. അത് തടയാൻ എന്റെ ഗർഭിണിയായ മകൾ ശ്രമിച്ചപ്പോൾ അവർ വയറ്റിൽ ചവിട്ടി, പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഫലപ്രദമായ നടപടിയൊന്നും എടുത്തില്ല”- യുവതിയുടെ അമ്മ ജയന്തി ബർമൻ പറഞ്ഞു . യുവതിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങളും സ്ഥിരീകരിച്ചു.

