Thursday, January 1, 2026

കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകും

വാഷിങ്ടണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. നാലുദിവസത്തെ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് മടങ്ങിയത്. വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ട്രംപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകുമെന്ന് അറിയിച്ചു. കൊവിഡില്‍ ഭയപ്പെടേണ്ടെതില്ലെന്നും, ചികിത്സയ്ക്ക് ശേഷം 20 വര്‍ഷം ചെറുപ്പമായെന്നും ട്രംപ് തന്‍റെ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രംപിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ട്രംപ് ആശുപത്രി വിടുന്നതു മുതല്‍ വൈറ്റ് ഹൗസില്‍ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. വൈറ്റ്ഹൗസിലെത്തിയ ഉടനെ മാസ്‌ക് മാറ്റി അനുയായികളെ അഭിവാദ്യം ചെയ്തു.

അതേസസമയം വൈറ്റ്ഹൗസില്‍ നിന്ന് കോവിഡ് പുറത്തുപോയിട്ടില്ല. ട്രംപ് ആശുപത്രി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രധാന വക്താവിന്‌ കോവിഡ് പോസിറ്റീവായി. അതിനാല്‍ വൈറ്റ് ഹൗസിനുള്ളിലെ ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ക്രമപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പനിയും രക്തത്തില്‍ ഓക്‌സിജന്റെ അളവില്‍ മാറ്റം വരുകയും ചെയ്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ കോവിഡ് ബാധയും അതില്‍ നിന്ന് മുക്തി നേടിയതും ട്രംപിനോട് അനുഭാവം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്രചാരണത്തില്‍ ട്രംപിനേക്കാള്‍ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Articles

Latest Articles